മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ റീട്ടെയ്ൽ കന്പനിയായ ട്രെന്റ് ലിമിറ്റഡിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് വിരമിക്കുകയാണെന്ന് നോയൽ ടാറ്റ (69) പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച നടന്ന കന്പനിയുടെ 47-ാമത് വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളോട് സംസാരിക്കവേ, “നിങ്ങൾക്ക് അറിയാവുന്നത് പോലെ, ചെയർമാൻ എന്ന നിലയിലുള്ള എന്റെ അവസാനത്തെ വാർഷിക പൊതുയോഗമായിരിക്കും ഇത്,” എന്ന് അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നവംബറിൽ അദ്ദേഹത്തിന് 70 വയസ് തികയും.
ടാറ്റ ഗ്രൂപ്പിന്റെ കോർപറേറ്റ് നയങ്ങൾ അനുസരിച്ച്, എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ വിരമിക്കൽ പ്രായം 65 വയസും, നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടർമാരുടേത് 70 വയസുമാണ്.
ട്രെന്റ് ലിമിറ്റഡിനെ ഒരു സാധാരണ റീട്ടെയ്ൽ സ്ഥാപനത്തിൽനിന്നും ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും മൂല്യമുള്ള ഉപഭോക്തൃ ബിസിനസുകളിൽ ഒന്നായി വളർത്തിയെടുത്ത ഒരു അധ്യായത്തിനാണ് നോയലിന്റെ പടിയിറക്കത്തോടെ വിരാമമാകുന്നത്. അദ്ദേഹത്തിന്റ ചെയർമാൻ സ്ഥാനത്തിനു കീഴിൽ 2014 സാന്പത്തികവർഷത്തിൽ 2333 കോടി രൂപ വാർഷിക വരുമാനത്തിൽനിന്ന് 2026 സാന്പത്തികവർഷത്തിൽ 19,701 കോടി രൂപയായി വർധിച്ചു. ഇക്കാലയളവിൽ നഷ്ടത്തിൽനിന്നിരുന്ന കന്പനിയുടെ ലാഭം ഇന്ത്യൻ റീട്ടെയ്ൽ മേഖലയിലെ തന്നെ ഏറ്റവും മികച്ച വരുമാന നിരക്കുകളിലൊന്നിലേക്ക് ഉയരുകയും ചെയ്തു.
ട്രെന്റിന്റെ ഈ വളർച്ചയുടെ കഥ തുടങ്ങുന്നത്, ലാക്മെ ബ്രാൻഡ് വിറ്റഴിച്ചുകൊണ്ട് ടാറ്റ ഗ്രൂപ്പ് സൗന്ദര്യവർധക ബിസിനസ് അവസാനിപ്പിച്ചതിന് ശേഷം നോയൽ ടാറ്റയുടെ മാതാവ് സിമോണ്‍ ടാറ്റ 1998ൽ അവർ തുണിത്തരങ്ങളുടെ വിപണി മേഖലയിലേക്ക് കടക്കാൻ തീരുമാനിക്കുകയായിരുന്നു. ആ വർഷം നോയൽ ടാറ്റ ഡയറക്ടറായി ബോർഡിൽ ചേർന്നു. 1999 ജൂണിൽ അദ്ദേഹം കന്പനിയുടെ ആദ്യ മാനേജിംഗ് ഡയറക്ടറായി. 2014 ഏപ്രിലിലാണ് കന്പനിയുടെ ചെയർമാനാകുന്നത്.
“ഒരു വെസ്റ്റ്സൈഡ് സ്റ്റോറിൽ നിന്ന് തുടങ്ങി 1,200-ലധികം സ്റ്റോറുകളുടെ ശൃംഖലയിലേക്കുള്ള യാത്ര സ്ഥിരതയാർന്ന വളർച്ചയുടേതായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങളുടെ ബിസിനസ്സ് പോർട്ട്ഫോളിയോയിലേക്ക് ശക്തമായ വളർച്ചാ യന്ത്രങ്ങളെ കൂട്ടിച്ചേർത്തു അതിൽ എടുത്ത പറയേണ്ടവയാണ് ‘സൂഡിയോ’യും ‘സ്റ്റാറും’ . ഇവയിപ്പോൾ ഞങ്ങളുടെ ബിസിനസിന്റെ ഗണ്യമായ ഒരു ഭാഗമായി മാറിയിരിക്കുന്നു,”കന്പനിയുടെ 2026 വാർഷിക റിപ്പോർട്ടിൽ ടാറ്റ പറഞ്ഞു.